പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആർഐ റിപ്പോർട്ട്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ ലോഡിൽ പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് പുറമെ ഒക്ടോബർ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ൻ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മൻസൂറിനും പങ്കുണ്ടെന്നാണ് ആരോപണം. ഈ കേസിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
2018 മുതൽ ഇവർ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഗ്രീൻ ആപ്പിൾ സൂക്ഷിച്ച കണ്ടെയ്നറിലായിരുന്നു കഴിഞ്ഞ ദിവസം കൊക്കെയ്ൻ കടത്തിയത്. അതേസമയം ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിൻ പാക് ബോട്ടിൽ നിന്ന് പിടിച്ചെടുത്ത സംഭവത്തിന് മുംബൈയിലെ പഴം ഇറക്കുമതിയുടെ മറവിലെ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഗുജറാത്ത് ആറ് പാക് പൗരന്മാരെ അടക്കം 350 കോടി രൂപയുടെ മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു.
