കേരളത്തിലെ കോവിഡ് വ്യാപനം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും. എൻഎസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. ആറംഗ സംഘം വിവിധ ജില്ലകളിൽ സന്ദർശനം നടത്തും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ പകുതിയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സന്ദർശനം. ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരത്തെ സംസാരിച്ചിരുന്നു.കേരളാ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം എന്ന സൂചനയില്ല. രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ കേരളത്തിൽ നിലവിലെ രീതിയിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. പരമാവധി കോവിഡ് കേസുകൾ കണ്ടെത്താനാണ് ശ്രമം. ഇതിനായി കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതീക്ഷിക്കപ്പെട്ടത് പോലെയുള്ള കണക്കുകൾ തന്നെയാണ് ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഡെൽറ്റ വകഭേദം തന്നെയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ടിപിആർ കുറച്ചുകൊണ്ടുവരുന്നതിനുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത്. കേരളത്തിൽ മികച്ച രീതിയിലാണ് വാക്സീനേഷൻ നൽകുന്നത്. ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസകരമാണ്. പ്രതിരോധ സംവിധാനം ശക്തമായത് കൊണ്ടാണ് കുറച്ച് പേർക്ക് രോഗം വന്ന് പോയത്.
വളരെ പ്രധാനപ്പെട്ട സമയമാണ് ഓണക്കാലം .അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം. ചടങ്ങുകൾ കഴിവതും ഒഴിവാക്കണം . അതല്ലെങ്കിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക. കോണ്ടാക്ട് ട്രേസിങ് ശക്തിപ്പെടുത്തുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.























