ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാൻ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അനന്ദഗോപൻ. ശ്രീകോവിലിന്റെ മേൽകൂരയുടെ ഒരു ഭാഗം പൊളിച്ചാൽ മാത്രമെ ചോർച്ചയുടെ വ്യാപ്തി അറിയാൻ കഴിയുകയുള്ളു. ഇതിന് തന്ത്രിയുടേയും സ്പെഷ്യൽ കമ്മീഷണറുടേയും സാന്നിധ്യം വേണം. ഉടൻ നടപടിയെടുക്കും. 45 ദിവസത്തിനകം പരിഹാര പ്രക്രിയ
പൂർത്തിയാക്കുമെന്നും ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചു.
ശബരിമല ശ്രീകോവിലിന്റെ സ്വർണം പതിച്ച ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. ഈ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് വെള്ളം പതിക്കുന്നത്. മുകളിലുള്ള സ്വർണ്ണപ്പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസ്സിലാക്കാൻ കഴിയു. വിഷുപൂജക്ക് നട തുറന്നപ്പോൾ തന്നെ നേരിയതോതിൽ ചോർച്ചയുള്ളത് മരാമത്ത് ഉദ്യോഗസ്ഥർ ബോർഡിനെ അറിയിച്ചിരുന്നു.