25.4 C
Kollam
Sunday, September 8, 2024
HomeMost Viewedലോറി പാഞ്ഞുകയറി വീട് തകര്‍ന്ന സംഭവം; എം.എൽ.എ ഇടപെടലിൽ നഷ്ട പരിഹാരം നൽകാമെന്ന് ലോറി ഉടമ

ലോറി പാഞ്ഞുകയറി വീട് തകര്‍ന്ന സംഭവം; എം.എൽ.എ ഇടപെടലിൽ നഷ്ട പരിഹാരം നൽകാമെന്ന് ലോറി ഉടമ

കോൺക്രീറ്റ് റെഡിമിക്‌സ് ലോറി പാഞ്ഞുകയറി തകർന്ന വീട്ടിൽ അഞ്ച് ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞ കുടുംബത്തിന് ഒടുവിൽ മോചനം. കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നടന്ന ചർച്ചയിൽ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ലോറി ഉടമ സമ്മതിച്ചു. കൊട്ടാരക്കര മൈലം-കുരാ പാതയിൽ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപം വെള്ളിയാഴ്ച രാവിലെ 9.45-ന് ആയിരുന്നു അപകടം.

അഖിൽഭവനിൽ രാമചന്ദ്രൻ പിള്ളയുടെ വീടാണ് തകർന്നത്. അപകടസമയം വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഗിരിജയാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ലോറി മറിഞ്ഞതിനെ തുടർന്ന് തകർന്ന പാറക്കഷണങ്ങൾ പോലെയാണ് വീടിപ്പോൾ. ജനാലയും വീട്ടുപകരണങ്ങളും നശിച്ചു. എന്നാൽ അപകടത്തിന് കാരണക്കാരായവർ ഇവരെ തിരിഞ്ഞുനോക്കാതെ വന്നത്
പതിഷേധത്തിന് ഇടയാക്കിയതോടെയാണ് എം.എൽ.എയുടെ ഇടപെടൽ ഉണ്ടായത്.

മിക്സർ ലോറിയിലുണ്ടായിരുന്ന കോൺഗ്രീറ്റ് വീട്ടിനുള്ളിൽ പതിച്ച് തറഞ്ഞ് പോയ അവസ്ഥയാണ്. സാധാരണഗതിയിൽ ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ കരാറുകാർ നഷ്ടപരിഹാരംനൽകുന്നതാണ്.അമ്പതിനായിരം രൂപയുടെ സഹായം നൽകാമെന്ന് മാത്രമാണ് അഞ്ച് ലക്ഷം രൂപയിലധികം നാശമുണ്ടായ അവസ്ഥയിൽ നിൽക്കുന്ന വീട്ടുടമയോട് കരാറുകാർ പറഞ്ഞത്. അമ്പതിനായിരം രൂപയിൽ ഒതുങ്ങുമെങ്കിൽ ശരിയാക്കാം എന്നാണ് കരാറുകാർ പോലീസ് സ്റ്റേഷനിൽ വെച്ച് രാമചന്ദ്രൻപിള്ളയോട് പറഞ്ഞത്.എന്നാൽ അത് സ്വീകാര്യമല്ലെന്നും വീട് നന്നാക്കി തരികയും നഷ്ടമായ സാധനങ്ങൾക്ക് യോജിച്ച നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യമെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

വീടിന്റെ മുൻവശം പൂർണമായി തകർന്ന അവസ്ഥയിൽ ഒറ്റ മുറിയിലാണ് വെള്ളവും വെളിച്ചവുമില്ലാതെ കുടുംബം കഴിയുന്നത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും വീട്ടുടമ പറയുന്നു.കോൺക്രീറ്റ് മിശ്രിതവുമായി വന്ന റെഡിമിക്സ് ലോറി കയറ്റംകയറുന്നതിനിടെ പിന്നിലേക്കുരുണ്ടാണ് പാതയോരത്തെ വീട്ടിലേക്കു മറിഞ്ഞത്. വീട് ഭാഗികമായി തകർന്ന് ബലക്ഷയമുണ്ടായി. സംഭവസമയം ഉള്ളിലുണ്ടായിരുന്ന വീട്ടമ്മ പൂജാമുറിയിലേക്ക് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറിയുടെ ഡ്രൈവർക്കും പരിക്കില്ല.

വീടിന്റെ മുൻഭാഗത്തെ ഭിത്തിയും കോൺക്രീറ്റ് ഷെയ്ഡും ഉൾപ്പെടെ തകർത്ത് ലോറി വീട്ടിനുള്ളിലേക്ക് പതിച്ചനിലയിലാണ്. അപകടത്തെത്തുടർന്ന് ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് മിശ്രിതം വീട്ടുപരിസരമാകെ വ്യാപിച്ചു.
അടൂരിൽനിന്നു കുന്നിക്കോട് ഭാഗത്തേക്ക് കോൺക്രീറ്റ് മിശ്രിതവുമായി വന്നതാണ് അഞ്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി. കയറ്റംകയറുന്നതിനിടെ പിന്നിലേക്കുരുണ്ട് താഴ്ചയിലെ വീടും തകർത്ത് വശത്തേക്ക് മറിയുകയായിരുന്നു. ലോറി വരുന്നതുകണ്ട് പിന്നിലുണ്ടായിരുന്ന സ്കൂൾ ബസ് അതിവേഗം പിന്നോട്ടു മാറ്റിയതിനാൽ സ്കൂൾ ബസിൽ ഇടിച്ചുള്ള അപകടം ഒഴിവാക്കാനായി.

ലോറിയുടെ വീലുകൾ ഉപയോഗിക്കാൻ കഴിയാത്തവിധം മോശമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രയ്ക്കിടെ മൈലത്തുവെച്ച് ഇതിന്റെ ഒരു ടയർ പൊട്ടിയിരുന്നു. മിശ്രിതം റോഡിലാകെ വ്യാപിച്ചതിനെത്തുടർന്ന് വാഹനം ഒതുക്കിയിടാൻ നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്. ഇതു വകവയ്ക്കാതെ എത്തിയാണ് അപകടത്തിൽപ്പെട്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments