കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. എഐസിസി തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് തരൂര്‍ സോണിയയെ നേരിൽ കണ്ടെത്ത്. കൂടിക്കാഴ്ചയ്ക്കായി സോണിയ തരൂരിനെ വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണഘട്ടത്തിൽ നേതൃത്വത്തിൽ പലര്‍ക്ക് നേരെയും തരൂര്‍ വിമര്‍ശനം ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് നടപടികളിൽ പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിമര്‍ശനം ഇനി മയപ്പെടുത്താനാണ് തരൂര്‍ ക്യാംപിൻ്റെ തീരുമാനം. താൻ മത്സരിക്കാൻ രംഗത്തിറങ്ങിയതോടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും പാര്‍ട്ടിയും വലിയ രീതിയിൽ ചര്‍ച്ചയായെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ച് മത്സരിക്കാനും പത്തിലൊരാളുടെ പിന്തുണ നേടാനും സാധിച്ചെന്ന് തരൂര്‍ അവകാശപ്പെടുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഖര്‍ഗെയുടെ നേതൃത്വത്തിൽ പാര്‍ട്ടിയിൽ ഉണ്ടാവുന്ന മാറ്റങ്ങളിൽ തന്നെ കൂടി പരിഗണിക്കണം എന്നാണ് തരൂരിൻ്റെ നിലപാട്. വര്‍ക്കിംഗ് പ്രസിഡൻ്റ് പദവിയോ വൈസ് പ്രസിഡൻ്റ് പദവിയോ തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം രാഹുലിനേയും സോണിയയേയും തരൂര്‍ അറിയിച്ചേക്കും. അവഗണിച്ചു കൊണ്ട് മുന്നോട്ട് പോകാനാണ് നേതൃത്വം ശ്രമിക്കുന്നതിൽ അതിനെ ശക്തമായി പ്രതിരോധിക്കാനും തരൂര്‍ ശ്രമിക്കും. തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് പുറത്ത് നിന്നും തരൂരിന് കിട്ടിയ ജനപിന്തുണ കൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ കൂടെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാവും ഖര്‍ഗെ ആഗ്രഹിക്കുക. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ അങ്ങനെ തന്നെ സംഭവിക്കാനാണ് സാധ്യത.
ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുക ഖര്‍ഗെക്ക് വെല്ലുവിളി
ഒരു പദവിയില്‍ ഒരാള്‍ക്ക് പരമാവധി അഞ്ച് വര്‍ഷം,അന്‍പത് ശതമാനം പദവികള്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്, നയിക്കാന്‍ യുവാക്കളും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും…. തുടങ്ങി ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുക എന്നതാണ് ഖര്‍ഗെക്ക് മുന്നിലുള്ള പ്രധാന ഉത്തരവാദിത്തം.
മാറ്റങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉടന്‍ തന്നെ ഖര്‍ഗെ സമിതിക്ക് രൂപം നല്‍കും. അധ്യക്ഷനെ സഹായിക്കാന്‍ ഒന്നിലധികം വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും, വൈസ് പ്രസിഡന്‍റുമാരെയും നിയമിച്ചേക്കും.അങ്ങനെയെങ്കില്‍ മുകുള്‍ വാസ്നിക്, ദീപേന്ദര്‍ ഹൂഡ, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കള്‍ പരിഗണനയിലുണ്ട്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗിനും പദവി നല്‍കിയേക്കും. തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്ന ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും പരിഗണന പ്രതീക്ഷിക്കുന്നുണ്ട്.ഖര്‍ഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയും പുനസംഘടനയില്‍ ദേശീയ തലത്തിലേക്ക് എത്തിയേക്കും.