25.4 C
Kollam
Sunday, September 8, 2024
HomeNewsPoliticsപാലാരിവട്ടം അഴിമതി: അട്ടിമറിക്കാന്‍ ശ്രമം ; അന്വേഷണ സംഘത്തലവനെ മാറ്റി ; അന്വേഷണ വിവരം പ്രതികള്‍ക്ക്...

പാലാരിവട്ടം അഴിമതി: അട്ടിമറിക്കാന്‍ ശ്രമം ; അന്വേഷണ സംഘത്തലവനെ മാറ്റി ; അന്വേഷണ വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയ എഎസ്‌ഐയെ വിജിലന്‍സില്‍ നിന്നു നീക്കി ; ഡിവൈഎസ്പിക്കും എഎസ്‌ഐക്കുമെതിരെ വകുപ്പ് തല അന്വേഷണം

പാലാരിവട്ടം അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. പിന്നാലെ പ്രതികള്‍ക്ക് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എഎസ്‌ഐ ഇസ്മയിലിനേയും വിജിലന്‍സില്‍ നിന്നു ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആദ്യ ഘട്ട അറസ്റ്റിനു ശേഷം അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവവുമാണ് ഇരുവരുടെയും ഭാഗത്ത് നിന്നു ഉണ്ടായതെന്ന് വിജിലന്‍സ് ഡയറക്ടര്‍ കണ്ടെത്തി. പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 30 ന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍

പിന്നീട് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ, കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ഉത്തരവിട്ടതിന് പിന്നില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഗൂഡലക്ഷ്യമുണ്ടന്ന് വിജിലന്‍സ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ രേഖകള്‍ അടക്കം ശക്തമായ തെളിവുകള്‍ ആ ഘട്ടത്തില്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.

എന്നാല്‍ പിന്നീട് രണ്ടുമാസം പിന്നിട്ടിട്ടും ഇബ്രാഹിം കുഞ്ഞിനെതിരെ ഒരു തുടര്‍നടപടിയും അന്വേഷണ സംഘത്തലവനായ അശോക് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മാത്രമല്ല അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതായി പ്രൊസിക്യൂഷന്‍ ഭാഗത്ത് നിന്നുള്‍പ്പെടെ പരാതികള്‍ ലഭിച്ചു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് അന്വേഷണ ചുമതലയില്‍ നിന്ന് അശോക് കുമാറിനെ മാറ്റി ഉത്തരവിറക്കിയത്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments