സംഗീത ആസ്വാദനത്തിലെ അപാരതയില്‍ എല്ലാം മറന്ന്, സ്വയം മറന്ന്, എ.ക്യു മഹ്ദി ലയിച്ചു ചേരുന്നു.
സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചത്തില്‍ വിലയം പ്രാപിക്കുമ്പോള്‍ മഹ്ദി എല്ലാം മറക്കും.ഒരു വല്ലാത്ത അല്ലെങ്കില്‍ പറയാന്‍ കഴിയാത്ത ഒരു പ്രത്യേക ലോകത്തേക്ക് ആകെ കൂടി മാറി കഴിയും.
മഹ്ദി ഒരു സംഗീതാസ്വാദകനാണ്. വിവിധ ഭാഷകളിലെ സംഗീതം കേട്ട് ആസ്വദിക്കുന്നതില്‍ ഒരു പ്രത്യേക പ്രാവീണ്യം തന്നെ ഉണ്ട്. അഞ്ചുകല്ലും മൂട്ടിലെ അക്ഷരം വീട്ടില്‍ സംഗീതം കേട്ട് ആസ്വദിക്കുന്നതിനു മാത്രമായി ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്.ഏതാണ്ട് നാലായിരത്തിലധികം സി ഡി കളുമായി ദിവസം മുഴുവന്‍ സംഗീതവുമായി കഴിച്ചു കൂട്ടുന്നു. വീടിന്റെ ഓരോ മുറിയിലും കൂടാതെ യാത്രയോടൊപ്പം അനുഗമിക്കാന്‍ പ്രത്യേകമായി കാറിനുള്ളില്‍ സജ്ജീകരിച്ച സി ഡി പ്ലയറും മഹ്ദിയുടെ സംഗീത ആസ്വാദനത്തെ എടുത്തു കാട്ടുന്നു.
കുഞ്ഞായിരിക്കുമ്പോള്‍ തൊട്ടിലില്‍ കിടന്നു താരാട്ട് പാട്ട് കേട്ട് ഉറങ്ങുന്നതിനു പകരം അന്ന് വീടിന്റെ സമീപത്തുണ്ടായിരുന്ന തീയേറ്ററില്‍ നിന്നും ഒഴുകിയെത്തിയിരുന്ന സംഗീതമായിരുന്നു തന്റെ ഉറക്കുപാട്ടെന്നു കരുതുന്നു. അതാകാം ഒരുപക്ഷെ,മഹ്ദി എന്ന സംഗീതാസ്വാദകനിലെ ആസ്വാദകനെ തൊട്ടുണര്‍ത്തിയതെന്നു കരുതാം. എല്ലാ ദിവസങ്ങളിലും തീയേറ്ററില്‍ നിന്നും ഒഴുകിയെത്തുന്ന ത്യാഗരാജ ഭാഗവതരുടെ ഭക്തിസാന്ദ്രമായ ഗാന വീചികള്‍ മഹ്ദിയുടെ കുഞ്ഞു മനസ്സിനെ ആകര്‍ഷിച്ചതായി സ്മരിക്കുന്നു.
വളരുന്ന മനസ്സില്‍ ആസ്വാദനത്തിന്റെ ക്ഷമതകള്‍ കൂട്ടിയിണക്കി മഹ്ദി വളര്‍ന്നപ്പോള്‍,അപൂര്‍വ്വമായി ലഭിക്കുന്ന ഇത്തരം സ്ഥിതി വിശേഷങ്ങള്‍ മഹ്ദിക്കു മാത്രമായി അവകാശപ്പെട്ടതായി മാറുന്നു
നാലായിരത്തിലധികം സി ഡി കള്‍ മഹ്ദി സമാഹരിച്ചിട്ടുണ്ടെങ്കിലും അവയില്‍ മിക്കവയും കേട്ട് ആസ്വദിച്ചിട്ടുണ്ടെങ്കിലും മഹ്ദിക്കു ഏറെ പ്രിയങ്കരമായി തോന്നിയിട്ടുള്ള ഗാനങ്ങളില്‍ ചിലതാണ്: ഭാര്‍ഗ്ഗവീനിലയത്ത്തില്‍ യേശുദാസ് പാടിയ “താമസമെന്തേ വരുവാന്‍” എന്ന ഗാനവും പരീക്ഷ എന്ന ചിത്രത്തിലെ “ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍” എന്ന ഗാനവും ബൈജു ബാവരയില്‍ മുഹമ്മദ് റാഫി പാടിയ “ഓ ദുനിയാക്കീ രഹ്വാലേ” എന്ന ഹിന്ദി ഗാനവും.
ഈ പാട്ടുകള്‍ എത്ര കേട്ടാലും മതിവരില്ലെന്നു മഹ്ദി പറയുന്നു. ഈ പാട്ടുകളുടെ വാക്കുകള്‍ക്കാണോ സംഗീതാവിഷ്ക്കാരത്തിനാണോ ശബ്ദത്തിനാണോ ഏതിനാണ് കൂടുതല്‍ ഭംഗിയെന്ന് ചോദിച്ചാല്‍ അതിനെ എങ്ങനെയാണ് വേര്‍തിരിക്കെണ്ടതെന്നു അറിയാതെ മഹ്ദി വല്ലാതെ കുഴങ്ങും. അത്രകണ്ട് ഒന്നിനൊന്നു മെച്ചമാണ് ഈ പാട്ടുകളുടെ മൊത്തത്തിലുള്ള അവലംബ രീതിയെന്ന് മഹ്ദി വിശ്വസിക്കുന്നു.
ഇവയില്‍ “താമസമെന്തേ വരുവാന്‍ “എന്ന ഗാനം തന്റെ രക്തത്തില്‍ ലയിച്ചു ചേര്‍ന്നതായി മഹ്ദി പറയുന്നു.
സംഗീതാസ്വാദനത്തിനു പുറമേ ഒരു കഥാകൃത്തിന്റെ മേലങ്കി കൂടി മഹ്ദിക്കു അവകാശപ്പെട്ടതായുണ്ട്.പല പ്രമുഖ പ്രസിധീകരണങ്ങളിലും ഇടയ്ക്കിടയ്ക്ക് കഥകള്‍ എഴുതുന്നു. നല്ലൊരു സഞ്ചാരപ്രിയന്‍ കൂടിയായ ഇദ്ദേഹം ഇതിനകം അമ്പത്തിമൂന്നോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പാട്ടിന്റെ ആന്ദോളനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ “ഗാനാമൃതം” എന്നൊരു വാട്സ്അപ്ഗ്രൂപും ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റേഡിയോ ബെന്‍സിഗറില്‍ യാത്രാവിവരണങ്ങളും പാട്ടുകളും കോര്‍ത്തിണക്കി “ഹൃദയജാലകം “എന്ന പരിപാടിയും അവതരിപ്പിച്ചു വരുന്നു. ഇതൊക്കെ കാണിക്കുന്നത് മഹ്ദിയുടെ സംഗീതത്തോടുള്ള ആവേശവും ഒടുങ്ങാത്ത പരവേശവുമാണ്.
ഈ അവസരത്തില്‍ ഓ എന്‍ വി യുടെ ഒരു കവിതാശകലം കുറിക്കുന്നു:
“വിടര്‍ന്നു നില്‍ക്കും നിന്‍ മിഴിയിതളില്‍
നിന്നടര്‍ന്നു വീണൊരു നീര്‍ത്തുള്ളി
അതിന്റെയാര്‍ദ്രത, അതിന്റെ വേദന
പുരണ്ടാതാണെന്‍ സംഗീതം”
മനോജ്ഞമായ മിഴിയിതളുകള്‍ നല്‍കുന്ന അര്‍ഥം പോലെ, മഹ്ദി എന്ന വ്യക്തിയുടെ അല്ലെങ്കില്‍, വ്യക്തിത്വത്തിന്റെ സംഗീത സാന്ദ്ര വീചികള്‍ ഇതിന്റെ തലത്തിലാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു.
പക്ഷെ, മഹ്ദി ഇത്ര വലിയ സംഗീതാസ്വാദകനാണെങ്കിലും അദ്ദേഹത്തിന് പാടാനുള്ള കഴിവ് “പടച്ചോൻ ” നല്‍കാത്തത് പൂര്‍ണ്ണതയില്‍ ഒന്നും പര്യവസാനിക്കുന്നില്ല എന്നതിന് ദൃഷ്ടാന്തമായതുകൊണ്ടാവാം.ഇക്കാര്യത്തില്‍ മഹ്ദി ഖിന്നനുമാണ്.രുചിയുള്ള ഭക്ഷണം ഏറ്റവും രുചിയോടെ ആസ്വദിച്ചു കഴിക്കാന്‍ കഴിയുന്നപോലെ ഗാനങ്ങളെ ഭാവതല്ലജങ്ങളാക്കി ഓരോ അര്‍ത്ഥത്തിലും അംശത്തിലും അതിന്റെ പരമോന്നതിയില്‍ നിര്‍ത്തിക്കൊണ്ട് സംഗീതാസ്വാദനം നടത്താന്‍ മഹ്ക്കുദിക്കുള്ള ദൃശ്യപാടവം ഒന്ന് വേറെ തന്നെ.