25.4 C
Kollam
Sunday, September 8, 2024
HomeLifestyleHealth & Fitnessപരവൂർ രാമറാവു മെമ്മോറിയിൽ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ല

പരവൂർ രാമറാവു മെമ്മോറിയിൽ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ല

പരവൂർ രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ മതിയായ ഡോക്ടർമാരും ജീവനക്കാരും ഇല്ല. ആശുപത്രിയിൽ നിത്യവും ചികിത്സ തേടിയെത്തുന്നത് നൂറുകണക്കിന് ആൾക്കാരാണ്. കാഷ്വാലിറ്റി വിഭാഗത്തിലാണ് ബുദ്ധിമുട്ട് നേരിടുന്നത്. 1894 ൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ആയി സ്ഥാപിതമായ സ്ഥാപനം കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രമായി ഉയരുകയും തുടർന്ന് താലൂക്ക് ആശുപത്രിയും ആയി മാറുകയായിരുന്നു. എന്നാൽ താലൂക്ക് ആശുപത്രിയായി മാറിയതോടെ സ്റ്റാഫ് പാറ്റേണിൽ ഒരു വർദ്ധനവും ഉണ്ടായില്ല. ആനുപാതികമായി ഉയരേണ്ടതിന് പകരം വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന് പരിഹാരം കാണാനായില്ല. ഇപ്പോഴും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്ഥിതിയിൽ ആശുപത്രി പ്രവർത്തിച്ചുവരികയാണ്. കാഷ്വാലിറ്റി വിഭാഗത്തിൽ ഏതുസമയവും ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. എന്നാൽ മറ്റു വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരാണ് ഇവിടെ ഡ്യൂട്ടിക്കായി എത്തുന്നത്. അതുകൊണ്ട് ഇവിടെ പകരം എത്തുമ്പോൾ അവർ സേവനമനുഷ്ഠിച്ചിരുന്ന വിഭാഗത്തിൽ പരിചരണം നടത്താൻ കഴിയാതെ വരുന്നു. കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടറും കാഷ്വാലിറ്റിയിൽ സേവനം അനുഷ്ഠിക്കേണ്ടിവരുന്നു. ശരാശരി ആയിരത്തിലധികം ഒ പിയാണ് ദിനംപ്രതി ഇവിടെ നടന്നു വരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചു കാണുന്നു. മാനസിക വിഭാഗം, ദന്തൽ വിഭാഗം തുടങ്ങി പല സെക്ഷനുകൾ ഉണ്ടെങ്കിലും അവ പ്രവർത്തിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം മാത്രമായിരിക്കും. ലഹരിവിമുക്ത കേന്ദ്രം മാത്രമാണ് ഏക ആശ്വാസം ആയി ഉള്ളത്. അതിന് ആശുപത്രിയുമായി നേരിട്ട് ബന്ധമില്ല. പൂർണമായും എക്സൈസ് അധീനതയിലാണ് പ്രവർത്തനം. ലഹരി വിമുക്ത കേന്ദ്രത്തിൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നൽകിയിട്ടുള്ളത് എക്സൈസ് വിഭാഗമാണ്. നാട്ടുകാരുടെ ഏക ആശ്രയം ഈ താലൂക്കാശുപത്രി ആണ്. സൂപ്രണ്ട് ഉൾപ്പെടെ ഇപ്പോൾ 9 ജീവനക്കാരാണ് ആശുപത്രിയിൽ ഉള്ളത്. ഇത് തീർത്തും അപര്യാപ്തമാണ്. ആശുപത്രിയിൽ രണ്ട് ആംബുലൻസുകൾ ഉണ്ട്. ഒന്ന് കട്ടപ്പുറത്തായിട്ട് വർഷങ്ങളായി.അത് നന്നാക്കാൻ ഒരു നടപടിയുമില്ല. ആശുപത്രിയുടെ പരിസരവും കാടുമൂടിയ നിലയിലാണ്. വെട്ടി തെളിക്കാനും നടപടിയില്ല.പിന്നെ നായ്ക്കളുടെ ശല്യം ആണ്.അതിൻറെ വർദ്ധനവ് ആശുപത്രിയിൽ എത്തുന്നവർക്ക് ഭീഷണിയാവുന്നു. താലൂക്ക് ആശുപത്രി നഗരസഭയുടെ അധീനതയിൽ ആണ് പ്രവർത്തിക്കുന്നത്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിലും ആശുപത്രി വേണ്ടരീതിയിൽ നയിക്കാൻ നടപടി ഉണ്ടാകുന്നില്ല. ഇനിയെങ്കിലും ജീവനക്കാരെ നികത്തി ആശുപത്രി സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

- Advertisment -

Most Popular

- Advertisement -

Recent Comments