അലക്കൊഴിഞ്ഞു രാമേശ്വരത്ത് പോകാന്‍ ഇനിയും കഴിയാത്തവര്‍… അല്ലെങ്കില്‍ ഒരിക്കലും കഴിയാത്തവര്‍… അവരാണ് ധോബി തൊഴിലാളികള്‍ അല്ലെങ്കില്‍ അലക്ക് തൊഴ്ലാളികള്‍.
വിഴുപ്പു അലക്കി ജീവിതം തന്നെ നരകപൂര്‍ണ്ണയിത്തീര്‍ന്ന ഇക്കൂട്ടരുടെ ആവലാതികള്‍ കാണാനും കേള്‍ക്കാനും അറിയാനും ഇന്നിവിടെ ആരും ഇല്ലാതായിരിക്കുന്നു.
കുടുംബ പാരമ്പര്യമായി വിഴുപ്പലക്കി വര്‍ഷങ്ങളായി ജിവിച്ചു വരുന്ന ഇക്കൂട്ടരുടെ ഇടയില്‍ കാലഭേദമനുസരിച്ചുള്ള ഒരു മാറ്റത്തിന് പ്രസക്തി ഇല്ലാതായിരിക്കുന്നു.
സര്‍ക്കാരിന്റെയും മറ്റു ഇതര പ്രസ്ഥാനങ്ങളുടെയും വേണ്ട പരിഗണനയ്ക്ക് അര്‍ഹത ലഭിക്കാത്ത ഈ അലക്ക് തൊഴിലാളികള്‍ ഇന്ന് തീര്‍ത്തും ദുരിതങ്ങളുടെ കയങ്ങളിലാണ്.
നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ക്ക് പോലും പരിഹാരം കാണാതെ അവഗണന മാത്രം ഏറ്റുവാങ്ങുന്ന ഇവര്‍ സ്വന്തം ദുഖങ്ങള്‍ കടിച്ചമര്‍ത്തി ജീവിതഭാരങ്ങള്‍ വിഴുപ്പു തുണികളുടെ ഭണ്ടാര കെട്ടുകള്‍ പോലെ ശിരസ്സില്‍ വഹിച്ചു കൊണ്ട് ജീവിച്ചു പോന്നു.
കൊല്ലം കോര്‍പ്പറെഷന്‍റെ പരിധിക്കുള്ളില്‍ കോര്‍പ്പറെഷന്‍റെ മൂക്കിനു തൊട്ടു താഴെയായി വിഴുപ്പലക്കി ജീവിക്കുന്ന ഒരുകൂട്ടം അലക്കുതൊഴിലാളികള്‍.
യാഥാര്‍ത്യതയുടെ പരിവേഷം ഉള്‍ക്കൊണ്ടു അവരിലേക്ക് ഇറങ്ങുമ്പോള്‍ കദനകഥകളുടെ സുവ്യക്തമായ ചിത്രങ്ങള്‍ ഓരോന്നായി കാണാന്‍ കഴിയും.
കടപ്പാക്കട പോളച്ചിറ വയല്‍ഭാഗത്തുള്ള വണ്ണാര്‍ കോളനിയിലും റെയില്‍വെ സ്റ്റെഷനു സമീപം പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള താഴ്ച്ചയില്‍ അല്ലെങ്കില്‍ കുഴിയില്‍ കാണുന്നവരും ആശ്രാമം കുറവന്‍ പാലത്തിനു സമീപം കമ്പി പുരയിടത്തില്‍ വസിക്കുന്നവരുമായ നൂറിലേറെ അലക്കുതൊഴിലാളി കുടുംബങ്ങള്‍ ഇന്ന് തീര്‍ത്തും അവഗണനയുടെയും അവഹേളനത്തിന്റെയും ഇടയിലാണ്.
കൊല്ലം കോര്‍പ്പറെഷന്‍ അധികാരികളുടെ അവഗണനയാണ് ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്നത്.
കടപ്പക്കടയിലെ വണ്ണാര്‍ കോളനിയെ സ്പര്‍ശിക്കുന്ന ഒരു നിസ്സാര പ്രശ്നത്തിനു കോര്‍പ്പറെഷന്‍ പരിഹാരം കണ്ടാല്‍ അതുതന്നെ ഇവിടുത്തെ തൊഴിലാളികളുടെ പകുതിയിലേറെ പ്രശനങ്ങള്‍ക്ക് പരിഹാരമാകും.
ഇവിടെ അലക്കുന്ന സ്ഥലം പ്രകൃതി തന്നെ അലക്കുതൊഴിലാളികല്‍ക്കായി വരദാനമായി നല്‍കിയതാണെന്നു തോന്നിപ്പോകും. അലക്കിന്റെ ആവശ്യങ്ങള്‍ക്കായി നേരത്തെ തന്നെ ഈ ഭാഗത്ത് ഒരു ചെറിയ കുളം രൂപന്തരപ്പെട്ടതും എത്ര വരള്‍ച്ച വന്നാലും ജലം വറ്റാതെ ഉറവയില്‍ നിന്നും ഊറ്റു ജലം കുതിച്ചുയര്‍ന്നു കുളം നിറയുന്നതും ഇവരുടെ അലക്ക് ജിവിതത്തിനു ഉതകുന്ന തരത്തിലായിരുന്നു.
എന്നാല്‍, ഇവിടുത്തെ അലക്കുതോഴിലാളികളുടെ ജിവിതമാര്‍ഗം മുന്‍ നിര്‍ത്തി നേരത്തെ ഊറ്റുണ്ടായിരുന്ന കുളത്തിനു ഭേദഗതികള്‍ വരുത്തി, രണ്ടു ഭാഗങ്ങളായി വേര്‍തിരിച്ചു ചുറ്റും പാറകള്‍ കൊണ്ട് സുരക്ഷിതമാക്കിയതോടെ വിഴുപ്പലക്കുന്നതിനു കുറെയേറെ അദ്ധ്വാനം ലാഭിക്കുകയുണ്ടായി.
എന്നാല്‍, ഇവയ്ക്കെല്ലാം ഉപരി ഏറ്റവും ആവശ്യമായി വേണ്ടുന്ന വസ്തുത മറ്റൊന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഈ അലക്കുതൊഴിലാളികള്‍ എന്നുപറയുന്നത് പൊതുവേ നിര്‍ദ്ധനരും നിരാലംബരുമാണ്. അന്നന്നുള്ള വരുമാനം കൊണ്ട് കഷ്ടിച്ചു ജീവിക്കുന്നവരാണ്. കൂടാതെ, ഇവരില്‍ ബഹുഭുരിപക്ഷവും വിവിധ രോഗങ്ങള്‍ കൊണ്ട് കഷ്ട്ടപ്പെടുന്നവരുമാണ്.
വിവിധ ആശുപത്രികളിലെ മലിനങ്ങള്‍ നിറഞ്ഞ ഷീറ്റുകളും മറ്റു സ്ഥലങ്ങളിലെ മുഷിഞ്ഞ തുണികളും വാരിക്കെട്ടി, അലക്കി വൃത്തിയാക്കാനായി കൊണ്ടിടുന്നത്,പേരിനുവേണ്ടി ഒന്നോ രണ്ടോ മുറികള്‍ മാത്രം താമസത്തിനായി ഉള്ള വീടുകള്‍ എന്ന് പറയപ്പെടുന്ന അവരുടെ ഷെഡ്ഡുകളിലാണ്.
ആശുപത്രികളിലെ വൃത്തിഹീനമായ രക്തം പുരണ്ട അല്ലെങ്കില്‍ ചലം നിറഞ്ഞ അല്ലെങ്കില്‍ ഇതര ഹീന വസ്തു വകകള്‍ കൊണ്ട് നിറഞ്ഞതും സാംക്രമിക രോഗമുള്ള രോഗികള്‍ ഉപയോഗിച്ചതുമായ ഷീറ്റുകളും അതേപടി കൊണ്ട് വന്നു സ്വന്തം വീട്ടിലെ കിടയ്ക്കക്കരികിലും സ്ഥലപരിമിതിയുള്ളു അടുക്കളയോടു ചേർന്നുള്ള ഭാഗത്തും മറ്റും കെട്ടുകളാക്കി ഇടേണ്ടി വരുന്നതുംഎത്രമാത്രം ആരോഗ്യപ്രശ്നത്ത്തിനു വഴിയൊരുക്കുമെന്ന് ചിന്തനീയമാകുന്നു. എത്ര വലിയ ഒരു ഭവിഷ്യത്തിനെയാണ് ഇതിലൂടെ അവര്‍ ഏറ്റു വങ്ങേണ്ടി വരുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്.കുഞ്ഞുകുട്ടി പരാധീനങ്ങള്‍ കൊണ്ട് നിറഞ്ഞ ഇവരുടെ സ്ഥിതി ഏറെ ദയനീയത അര്‍ഹിക്കുന്നു.
ഇതിനൊരുപരിഹാരം കോര്‍പ്പറെഷന്‍ അധികാരികളില്‍ നിസ്സാരമായി ഒതുങ്ങുന്നതാണ്. ഇത് ഇവരുടെ വര്‍ഷങ്ങളായുള്ള ഒരു പരിദേവനവുമാണ്. അതായത്, അലക്ക് ഭാഗത്ത് ധോബികളുടെ ആവശ്യപ്രകാരം ഏതാനും ചെറുമുറികള്‍ കെട്ടിക്കൊടുത്താല്‍, വിഴുപ്പലക്കാനുള്ള വസ്തുവകകള്‍, വീട്ടില്‍ കൊണ്ട് പോകാതെ തന്നെ ഇവിടുള്ള ചെറുമുറികളില്‍ ‘ഡംബ്’ ചെയ്തു സൂക്ഷിക്കാം. തുണികള്‍ കഴുകി ഉണങ്ങിയ ശേഷം ഇസ്തിരി ഇടുന്നതിനു ഇതിന്റെ സമീപത്തു തന്നെ നീളത്തില്‍ ഒരു സംവിധാനം കൂടി ചെയ്തു നല്‍കിയാല്‍ അത് തന്നെ ആശ്വാസത്തിന് കാരണമാകും. അപ്പോള്‍ വിഴുപ്പലക്കാനുള്ള വസ്തുവകകള്‍ക്ക് വീടുമായി ഒരു ബന്ധവും ഇല്ലാതെ ഇരിക്കുകയും രോഗവ്യാധികളില്‍ നിന്നും ഒരു പരിധി വരെ മുക്തി നേടുകയും ചെയ്യാം.
റെയിവേ സ്റ്റേഷന് സമീപമുള്ള കുഴിഭാഗങ്ങളില്‍ വസിക്കുന്നവരുടെ സ്ഥിതി ഇതിലും എത്രയോ കഷ്ടമാണ്. ഇവിടെ ഉണ്ടായിരുന്ന അലക്ക് കുളം വൃക്ഷചില്ലകളും, ഇലകളും, കൂടാതെ സമീപത്തുള്ള ഹോട്ടലുകളില്‍ നിന്നു പുറത്തേക്കു തള്ളുന്ന ദുഷിച്ച വെള്ളവും ഒഴുകി എത്തപ്പെടുന്നതും ഇതേ കുളത്ത്തിലായതിനാല്‍ അതിന്റെ പ്രവര്‍ത്തനം സ്തംഭിക്കാന്‍ ഏറെ നാള്‍ വേണ്ടി വന്നില്ല. ഇപ്പോള്‍ കൊതുകുകളുടെ മുമ്പെങ്ങും കാണാന്‍ കഴിയാത്ത വിധത്തിലുള്ള അസഹ്യമായ ആക്രമണ ഭീഷണിയിലുമാണ്. ഇക്കാരണത്താല്‍ മന്തുരോഗത്താല്‍ അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയാണ്.
പാഴായി കിടക്കുന്ന കുളം പരിഹാരമാകാതെ മലീമസമായി കിടക്കുന്നതിനാല്‍ അതിനോട് അനുബന്ധിച്ച് ചെറുകുളങ്ങള്‍ നിര്‍മ്മിച്ച് ഏതാനും കുടുംബക്കാര്‍ അലക്ക് വൃത്തി നടത്തി ഉപജീവനം കഴിച്ചു വരുന്നു. ധാരാളം കുടുംബക്കാര്‍ ഇവിടെ ഉള്ളതിനാല്‍ എല്ലാവര്ക്കും വിഴുപ്പലക്കുന്നതിനു മതിയായസൗകാര്യം ലഭിക്കാതെ വരുന്നു. ഇക്കാരണം കൊണ്ടുതന്നെ പലപ്പോഴും ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടവരുന്ന സാഹചര്യങ്ങളും ഉണ്ടായിക്കാണുന്നു.
സാധുക്കള്‍ ആയതുകൊണ്ടാവാം ഇക്കൂട്ടര്‍ക്ക് ഇവിടെ ഒരു ശരിയായ സംഘടന ഇല്ല. ഉണ്ടെകില്‍ തന്നെ ഇവരുടെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ധൈര്യപ്പെടാത്ത സംഘാടകരാനുള്ളത്.
തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ അന്തസ്സില്ലാതെ, ജാള്യതയില്ലാതെ,മൂടുപടം ധരിച്ചു, വേണ്ടി വന്നാല്‍ സാധുക്കളുടെ കാലുനക്കി വാഗ്ദാനങ്ങള്‍ നല്‍കി വോട്ടു തട്ടാന്‍ ശ്രമിക്കുന്നത് എത്രയോ കുതന്ത്രങ്ങളിലൂടെയാണെന്നു നോക്കൂ.
വിജയം നേടി കഴിഞ്ഞാലോ… പിന്നെ ഈ സാധുക്കളെ ജീവിതത്തില്‍ എന്നെങ്കിലും കണ്ടതായോ അല്ലെങ്കില്‍ വോട്ടു നല്‍കി ജയിപ്പിച്ചവരാണെന്നോ സ്മരിക്കാറില്ല.
