26.2 C
Kollam
Tuesday, March 19, 2024
HomeRegionalCulturalഡി ജയകുമാരിയുടെ സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ; എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരം

ഡി ജയകുമാരിയുടെ സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ; എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരം

- Advertisement -
 ഡി ജയകുമാരിയുടെ “സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ” എന്ന കവിത സമാഹാരം തീഷ്ണമായ സ്നേഹം,പ്രേമം, കാമം,ക്രോധം തുടങ്ങി എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരമാണ്.
49 കവിതകൾ മൊത്തത്തിൽ നല്കുന്ന സന്ദേശം ഇവ തന്നെയാണ്. ഭാവങ്ങളും രൂപങ്ങളും മറ്റും സാന്ദർഭികമായി സന്നിവേശിപ്പിച്ചു എന്നതാണ് കവിതകളുടെ പ്രത്യേകത.
പ്രേമത്തിന്റെ സൗരഭ്യവും സൗന്ദര്യവും മിക്ക കവിതകളിലും അതുല്യമാക്കുന്നതു പോലെ കാമത്തിന്റെ കമനീയതകളും അതിർ ലംഘനങ്ങളും ഒപ്പം അനുഭവേദ്യമാക്കുന്നു. മരണമെന്ന വേർപാടിൽ അകന്നു പോയ ഇണ ചേർന്നു മരിച്ച പ്രേമഭാജനത്തിന്റെ ഓർമ്മകളിലൂടെ രതിമൂർച്ചയെ പോലും കവിതയിൽ ചിത്രീകരിച്ചിരിക്കുന്നു. പ്രണയ പാഠങ്ങളും, ശിഥില യൗവ്വനവും, പ്രലോഭനങ്ങളും ഒക്കെ നല്കുന്നത് നിത്യജീവിതത്തിൽ നിർന്നിമേക്ഷതയോടെ പകർന്നാടുന്ന യാഥാർത്ഥ്യതയിലേക്ക് വിരൽ ചൂണ്ടുകയാണ്.
കവിതാ സമാഹരത്തിലെ ആദ്യ കവിതയായ സതി; യഥാർത്ഥത്തിൽ ഒരു കാലഘട്ടത്തിന്റെയും എന്നാൽ, മറ്റൊരു ഭാവത്തിൽ ഇപ്പോഴും തുടരുന്ന, ഭർത്താവ് മരിച്ച ഭാര്യയുടെ വിഹ്വലതയും അനാചാരത്തിന്റെയും സവർണ്ണ മേധാവിത്വത്തിന്റെയും മറ്റും ഒക്കെയുള്ള വേദനയുടെ സമജ്ഞസതയാണ്.
ഓരോ പെൺകുട്ടിയെയും അത്താഴമാക്കുന്ന കവിത കത്തുന്ന കാമത്തിന്റെ രൂക്ഷമായ ഹൃദയ വേദനയുടെയും വിദ്വേഷത്തിന്റെയും പകയുടെയും കവിതയായി മാറുകയാണ്. കൂടാതെ, പുരുഷ മേധാവിത്തത്തെ ഒടുങ്ങാത്ത ജ്വലനത്തിൽ ക്രോധീകരിക്കുക കൂടിയാണ്.
പല കവിതകളിലും കവയത്രി മരണത്തെ പ്രേമിക്കുകയും ആ പ്രേമം തരളിതമായ ലഹരിയോടെ പുല്കുന്നതും കാണാം.
മരണ സർട്ടിഫിക്കറ്റ്, സ്വച്ഛന്ദ മൃത്യു, മരണത്തിന്റെ ലയവിന്യാസം, നചികേതസ്സിന്റെ ഗീതം എന്നീ കവിതകൾ നല്കുന്ന സാരാംശം മറിച്ചല്ല.
വ്യക്തി ബന്ധത്തിന്റെ തീഷ്ണതകൾ വിശാലമായി ആലേഖനം ചെയ്യുകയാണ് “സൂര്യന്റെ ചിറകിലെ വർണ്ണ”ങ്ങളിലൂടെ.
പ്രണയത്തിന്റെ താക്കോൽ, പ്രതീക്ഷയുടെ ജനാലകൾ, ദാഹം, ഇണ ചേർന്നു മരിച്ചവന്റെ സൂക്തങ്ങൾ, പ്രണയത്തിന്റെ വ്യാകരണം, കിനാവൊരു സുഗന്ധം, സമാഹാരത്തിലെ അവസാന കവിതയായ പൂത്തുലയാത്ത സ്വപ്നങ്ങൾ എന്നീ രചനകൾ കവയത്രി പറയും പോലെ മനസിന്റെ നേർമയും, ഭ്രാന്തുകളും, നൊമ്പരങ്ങളും, സ്വപ്നങ്ങളും എല്ലാമെല്ലാമായി മാറുകയാണ്.
ഓരോ അനുവാചകനും ഡി ജയകുമാരിയുടെ ഈ കവിതകൾ വായിക്കുമ്പോൾ അനുഭവം മറ്റൊന്നാവാൻ വഴിയില്ല!
- Advertisment -

Most Popular

- Advertisement -

Recent Comments