മാതാ അമൃതാനന്ദമയിയുടെ മാതാവ് ദമയന്തിയമ്മയുടെ സംസ്കാരം വള്ളിക്കാവ് അമൃതപുരിയിൽ നടന്നു. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ആയിരക്കണക്കിനാളുകൾ അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
രാവിലെ 5 മണിയോടെ ദമയന്തിയമ്മയുടെ ഭൗതികശരീരം അമൃതപുരിയിലെ പ്രാർത്ഥനാ ഹാളിലെത്തിച്ചു. ആറരയോടെ അമ്മയെത്തി.തുടർന്ന് സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ സഹസ്രനാമജപവും ഗീതാ പാരായണവും ആരംഭിച്ചു.
ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും വിദേശികളടക്കമുള്ള അന്തേവാസികളുമുൾപ്പെടെ നിരവധി പേർ പ്രാർത്ഥനയിൽ പങ്കാളികളായി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങളാണ് ദമയന്തിയമ്മയെ അവസാനമായ് ഒരു നോക്ക് കാണാൻ അമൃതപുരിയിലേക്കൊഴുകിയെത്തിയത്. വൈകിട്ട് 4 മണിയോടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. ദമയന്തിയമ്മയുടെ മൂർദ്ദാവിലും പാദാരവിന്ദങ്ങളിലും അമ്മ അന്ത്യചുംബനങ്ങൾ നൽകി.
തുടർന്ന് കുടുംബാംഗങ്ങളും മഠംവൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ മുതിർന്ന സന്യാസി ശ്രേഷ്ഠന്മാരും ചേർന്ന് കോടിവസ്ത്രം പുതപ്പിച്ചു. പ്രാർത്ഥനാ ഹാളിൽ നിന്നും പഞ്ചാക്ഷരി മന്ത്രജപത്തോടെയാണ് ഭൗതികദേഹം കുടുംബവീടിനു സമീപത്തെ ചിതയിലേക്കെത്തിച്ചത്.ദമയന്തിയമ്മയുടെ മൂത്ത മകൻ സുരേഷ് കുമാർ ചിതയ്ക്ക് തീ കൊളുത്തി.
ചിതാഭസ്മനിമഞ്ജനം ബുധനാഴ്‌ച്ച വൈകിട്ട് 4ന് നടക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,ധനമന്ത്രി കെ.എൻ ബാലഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്ര മന്ത്രി ഒ.രാജഗോപാൽ, എ എം.ആരിഫ് എം പി, സി.ആർ മഹേഷ് എംഎൽഎ, ബി ജെ പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, എം.ലിജു, തുഷാർ വെള്ളാപ്പള്ളി, അബ്ദുള്ള കുട്ടി, കെ എസ് രാധാകൃഷ്ണൻ,
ഡി സി സി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ്, മുൻ ഡിജിപി ടി.പി സെൻകുമാർ,
ഭാരതീയ ഓർത് ഡോക്സ് സഭാ അധ്യക്ഷൻ ജെയിംസ് ജോർജ് ബസേലിയോസ് മാർത്തോമ യാക്കോബ് പ്രഥമൻ ജെയിംസ് ജോർജ്,ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
![](https://samanwayam.com/wp-content/uploads/2021/11/logo.png)