27.1 C
Kollam
Friday, March 29, 2024
HomeMost Viewedകേരളത്തിൽ ഭീഷണി തെരുവുനായ്; തമിഴ് നാട്ടിൽ കുരങ്ങുകൾ

കേരളത്തിൽ ഭീഷണി തെരുവുനായ്; തമിഴ് നാട്ടിൽ കുരങ്ങുകൾ

കേരളത്തിൽ മനുഷ്യ ജീവന് തെരുവുനായകൾ ഭീഷണിയെങ്കിൽ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങൾ കുരങ്ങുകളെ കൊണ്ട് സഹികെട്ടു. നാടെങ്ങും നൂറുകണക്കിന് കുരങ്ങുകൾ പെറ്റുപെരുകി മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് മയിലാടുതുറയിലെ ചിറ്റമല്ലി ഗ്രാമം.

ഒടുവിൽ കുരങ്ങുപിടുത്തക്കാരുടെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.മയിലാടുതുറ മണവേലിത്തെരുവിലെ കൊല്ലത്തെരു, തോപ്പുത്തെരു, പെരിയത്തെരു എന്നിവിടങ്ങളിലെല്ലാം മനുഷ്യരും കുരങ്ങന്മാരും തമ്മിലുള്ള നിരന്തര സംഘർഷം തുടങ്ങിയിട്ട് അഞ്ചുകൊല്ലത്തിലേറെയായി.

നൂറുകണക്ക് കുരങ്ങുകളെത്തി വിളകൾ നശിപ്പിക്കും, വീടുകളുടെ ഓടിളക്കി എറിയും, വീടിനുള്ളിൽ കയറി പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണം എടുത്തു തിന്നും. കുട്ടികളെ ഭയപ്പെടുത്തും. കടി കിട്ടിയാൽ മരുന്നിനും വാക്സീനുമായി ആശുപത്രിയും കയറിയിറങ്ങണമെന്ന സ്ഥിതിയിലാണ് ഗ്രാമവാസികൾ.

ചിറ്റമല്ലിയിൽ ആദ്യം കുറച്ചു കുരങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പതിയെ പെറ്റുപെരുകിപ്പെരുകി കുരങ്ങുപട നാട് കയ്യേറി. കുരുങ്ങുശല്യം തടയാൻ നാട്ടുകാർ പഠിച്ച പണി പതിനെട്ടും നോക്കി പരാജയപ്പെട്ടു. ഗ്രാമസഭയിലും പഞ്ചായത്ത് ഓഫീസിലും പരാതി നൽകി മടുത്തു. ഒടുവിൽ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ വീട്ടമ്മമാർ കൂട്ടത്തോടെ എത്തി പരാതി പറഞ്ഞതോടെ നടപടിയായി.

കളക്ടറുടെ നിർദേശപ്രകാരം വനംവകുപ്പ് ഗ്രാമത്തിൽ കൂടുകൾ സ്ഥാപിച്ചു. ആദ്യ ദിവസം 12 കുരങ്ങുകൾ കെണിയിലായി. ഇവയെ ദൂരെ നാട്ടുകാർക്ക് ശല്യമാവാത്ത എവിടെയെങ്കിലും തുറന്നുവിടനാണ് പദ്ധതി. ഒന്നും രണ്ടുമല്ല, നൂറുകണക്കിനാണ് കുരങ്ങുകൾ. ഏതായാലും കുരങ്ങുപിടുത്തം തുടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് ചിറ്റമല്ലിക്കാർ.

- Advertisment -

Most Popular

- Advertisement -

Recent Comments