കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ ഉദ്യോ ഗസ്ഥർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാൻ നീക്കം. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്.
പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി ഇവരെ തല്ലിച്ചതച്ചു. കഴിഞ്ഞ ഓ ഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐ യുമായി ഉണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. എഎസ്ഐ ഷർട്ടിൽ പിടിച്ചു കീറിയെന്ന പരാതി പറയാൻ സൈനികൻ വനിത എസ്.ഐയുടെ അടുക്കൽ എത്തുകയായിരുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ.
പുറത്തു നിന്നുണ്ടായ അക്രമണത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് പറയുന്ന കള്ളക്കഥയാണിതെന്ന് എല്ലാവർക്കും മനസ്സിലാകും. ജില്ലാമജിസ്ട്രേറ്റിന് കൊടുത്ത മൊഴിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, അന്ന് രാത്രി മെഡിക്കലിനായി ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്ന സമയത്ത് അവരെന്നെ ഭീഷണിപ്പെടുത്തി, നിന്നെ കൊന്നുകളയും മര്യാദക്ക് ഞങ്ങൾക്ക് അനുകൂലമായി പറയണം എന്ന് പറഞ്ഞു. പറയാനുള്ള കള്ളം വരെ അവരെനിക്ക് പറഞ്ഞു തന്നു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറയണം. അല്ലെങ്കിൽ ജീവിതം തുലച്ചു തരും എന്നും പറഞ്ഞു.” പൊലീസ് മർദ്ദനത്തിനിരയായ വിഘ്നേഷ് പറയുന്നു.
ഈ മാസമാണ് വിഘ്നേഷിന് ജോലിക്ക് വേണ്ടിയുള്ള ഫിസിക്കൽ ടെസ്റ്റ്. അതിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഈ യുവാവ്. മാത്രമല്ല, സഹോദരൻ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. മക്കളുടെ ജീവിതം തകർത്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ അമ്മയുടെ ആവശ്യം.
ഡിവൈഎഫ്‌ഐ നേതാവിനെയും സൈനികനായ ജ്യേഷ്‌ഠനെയും മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ നേതാവിനെയും സൈനികനായ ജ്യേഷ്‌ഠനെയും മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. വിഘ്നേഷിനെയും ജ്യേഷ്ഠനും സൈനികനുമായ വിഷ്‌ണുവിനെയുമാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ ക്രൂരമായി മർദിച്ചത്.
സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക് ജാമ്യം നിൽക്കാനെന്നു പറഞ്ഞ് വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ജാമ്യം നിൽക്കാൻ കഴിയില്ല എന്ന് അറിയിച്ച വിഘ്നേഷ് സ്റ്റേഷനിൽനിന്ന് തിരികെപ്പോകാൻ ശ്രമിച്ചു.
ഇതിനിടെ വിഘ്‌നേഷിനെ തിരക്കി സ്റ്റേഷനിലേക്ക് എത്തിയ ജ്യേഷ്ഠനുമായി മഫ്തി വേഷത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തർക്കത്തിൽ ഏർപ്പെടുകയും സൈനികനെ സ്റ്റേഷനിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയുമായിരുന്നു. ഈ പോലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് സ്റ്റേഷനിൽ പരാതി പറയാൻ ശ്രമിച്ച ഇവരെ പൊലീസുകാർ സ്റ്റേഷനുള്ളിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു.
വിഘ്നേഷിനെ കൈവിലങ്ങ് അണിയിച്ച് ശരീരമാസകലം ലാത്തിയും ബൂട്ടും ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചു. വിഘ്നേഷിന് ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എംഡിഎംഎ കേസിലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നു. വിഘ്നേഷിനെയും സഹോദരനെയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്‌തു.
വിഘ്‌നേഷ് മജിസ്ട്രേട്ടിനോട് തനിക്ക് സ്റ്റേഷനിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിശദമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് നയത്തിനെതിരായി പ്രവർത്തിക്കുകയും ഡിവൈഎഫ്ഐയെ അപമാനിക്കാനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽകേസ് ചുമത്തി നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
![](https://samanwayam.com/wp-content/uploads/2021/11/logo.png)