29 C
Kollam
Friday, March 29, 2024
HomeNewsരാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ല; വ്യക്തമാക്കി ഗവർണർ

രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ല; വ്യക്തമാക്കി ഗവർണർ

സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നം. ചാൻസലർ എന്ന നിലയ്ക്ക് കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു

ഗവർണർ വിവാദം: ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും

9 വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്‍റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസി മാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും.

ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണ്. എന്നാല്‍ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ച് ഇന്ന് വൈകിട്ട് വിസി മാരുടെ ഹര്‍ജി പരിഗണിക്കും.സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് വി.സിമാർ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു.ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണം.

തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണം.ഗവർണറുടെ നോട്ടീസ് നിയമപരമല്ല.നടപടിക്രമങ്ങൾ പാലിച്ചില്ല.കാരണം കാണിക്കൽ നോട്ടീസ് നൽകി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാൻ സാധിക്കൂ.ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ

മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു. മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡറുകളെത്തുന്നുവെന്ന പരാമർശം വിവാദമായതോടെയാണ് പ്രത്യേക വാർത്താ സമ്മേളനത്തിൽ ഗവർണറുടെ പ്രതികരണം. പാർട്ടി കേഡർ ജേർണലിസ്റ്റ് ചമയുന്നുവെന്ന പരാമർശം ആവർത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവർത്തകരോട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് നേരത്തെ നടത്തിയ ‘കടക്ക് പുറത്ത്’, മാധ്യമ സിൻഡിക്കേറ്റ് പരാമർശങ്ങളും ഗവർണർ സൂചിപ്പിച്ചു. ഭരണ പക്ഷത്തിനിരിക്കുമ്പോൾ മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ പരാമർശം നടത്തിയത് താനല്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളെ മാധ്യമ സിൻഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓർമ്മിക്കുന്നില്ലെയെന്നും ഗവർണർ ചോദിച്ചു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സര്‍വ്വകലാശാല വിസിമാരോട് രാജിവക്കാനുള്ള നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയര്‍ത്ത് സംസാരിച്ചത്. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റാണെന്ന രീതിയിൽ വന്ന് ചോദ്യങ്ങൾ ചോദിക്കുകയാണെന്നായിരുന്നു ഗവർണറുടെ വിമർശനം. നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണെന്ന് ചോദിച്ച ഗവർണർ ചിലർ മാധ്യമ പ്രവർത്തകരായി നടിക്കുകയാണെന്നും അത്തരം ആളുകളോട് സംസാരിച്ചു കളയാൻ സമയമില്ലെന്നുമാണ് തുറന്നടിച്ചത്

- Advertisment -

Most Popular

- Advertisement -

Recent Comments