കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി ബി ഐ സംഘം 14-ാം പ്രതിയായ മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു.
സി പി എം ഉദുമ ഏരിയാ കമ്മിറ്റി ആഫീസിലും അവർ പരിശോധന നടത്തി.
സി ബി ഐ ഉദ്ദ്യോഗസ്ഥർ സി പി എം ആഫീസിൽ പ്രതികൾ ഉറങ്ങിയ ഇടുവും മറ്റും കൃത്യമായി രേഖപ്പെടുത്തി. 2019 ഫെബ്രുവരി 17 – നാണ് കൊല നടന്നത്. പ്രതികളിൽ നാലുപേർ അന്നു രാത്രിയിൽ സി പി എം ഏരിയാ കമ്മിറ്റി ആഫീസിലും ബാക്കി നാലു പേർ വെളുത്തോളി ഗ്രാമത്തിലെ ഒരു വീട്ടിലുമാണ് തങ്ങിയതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
സി ബി ഐ ഡി വൈ എസ് പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതിപ്പട്ടികയിൽ 14 പേരാണുള്ളത്. 11 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. പ്രതികളിൽ സി പി എം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരനുമുണ്ട്.
എട്ടു പേർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
പ്രതികൾ വെളുത്തോളിയിൽ വെച്ച് വസ്ത്രങ്ങൾ കത്തിച്ചിരുന്നു. ഇവിടെയും സി ബി ഐ ഉദ്ദ്യോഗസ്ഥർ പരിശോധന നടത്തി.
കൊലയ്ക്ക് ശേഷം പ്രതികൾ വാഹനം ഉപേക്ഷിച്ച സ്ഥലം, ആയുധങ്ങൾ കണ്ടെത്തിയ ഭാഗം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി.
ശരത് ലാലിന്റെ അമ്മ ലത, കൃപേഷിന്റെ അച്ചൻ പി കൃഷ്ണൻ എന്നിവരുടെ മൊഴിയും സി ബി ഐ ഉദ്ദ്യോഗസ്ഥർ രേഖപ്പെടുത്തി.
