കോഴിക്കോട് ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതോടെ
പുലിവാല് പിടിച്ച അവസ്ഥയിലായി സി.പി.എം. ബി.ജെ.പി-സി.പി.എം രഹസ്യബന്ധത്തിന്റെ തെളിവാണ് സംഭവമെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ, മേയറെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ മേയർ ബീന ഫിലിപ്പ് പങ്കെടുത്തത്. മേയർ നടത്തിയ പരാമർശത്തിലും കോൺഗ്രസിന്റെ വിമർശനത്തിന്റെ സാഹചര്യത്തിലുമാണ് പ്രതികരണവുമായി ബിജെപി രംഗത്തെത്തിയത്.മേയർക്ക് പൂർണ പിന്തുണയെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ പറഞ്ഞു.
ബാലഗോകുലത്തിന്‍റെ ചടങ്ങില്‍ മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണ്.ഇത് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കും .നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത് .വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.അതിനെ സിപിഎമ്മും എതിർക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു,വടക്കേഇന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുള്ള മേയറുടെ പരാമർശമാണ് വിവാദത്തിലായത്. ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഎം മേയറുടെ പരാമർശം.
‘പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം’. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശവും വിവാദത്തിലായത്.
അതിനിടെ, ബീനാ ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയർത്തി കോൺഗ്രസ് രംഗത്തെത്തി. സിപിഎം- ആർഎസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയർ മോദി-യോഗി ഭക്തയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു.