25.4 C
Kollam
Sunday, September 8, 2024
HomeNewsഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്; സിപിഎം

ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്; സിപിഎം

കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജിവക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും ആര്‍ എസ് എസ് നേതാവിനെ അങ്ങോട്ടുപോയികണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍ എസ് എസിന്റെ കുഴലൂത്തുകാരനാണെന്ന് തെളിഞ്ഞതാണെന്നും ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സി പി എം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടിയാലോചന തുടങ്ങി.

രാജി വയ്‌ക്കേണ്ടെന്ന് വിസിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.പക്ഷെ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസില്‍ നിയമന അധികാരിയായ ഗവര്‍ണറും യുജിസി മാനദണ്ഡം നിര്‍ബന്ധമാണെന്ന് നിലപാടെടുത്താല്‍ അവിടെയും രക്ഷയില്ലാതാകും.

അതേസമയം വിസിമാര്‍ അന്ത്യശാസനം തള്ളിയാല്‍ ഗവര്‍ണറുടെ അടുത്ത നടപടി നിര്‍ണായകമാണ്. വിസിമാരെ പുറത്താക്കി, സര്‍വകലാശാലകളിലെ സീനിയര്‍ പ്രൊഫസര്‍മാര്‍ക്ക് ചുമതല നല്‍കുക എന്ന കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സര്‍വകലാശാലകളിലെയും സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ അടുത്തിടെ ശേഖരിച്ചിരുന്നു.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍
ദുര്‍വാശി വെടിയണം: കെ മുരളീധരന്‍

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ ദുര്‍വാശി വെടിയണമെന്ന് എംപിയും കോണ്‍?ഗ്രസ് നേതാവുമായ കെ മുരളീധരന്‍. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് ഗവര്‍ണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും നിലവില്‍ വിസിമാര്‍ രാജി വക്കേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. ഇതുവരെ തെറ്റായ പ്രവര്‍ത്തനമാണ് നടന്നത്. അതിന് ഗവര്‍ണറും കൂട്ടുനിന്നു. അതിന്റെ ഫലമാണിത്. രണ്ട് കൂട്ടര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments