28.3 C
Kollam
Tuesday, June 3, 2025
HomeNewsPoliticsഇനി ബി.ജെ.പിയില്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു ; കേന്ദ്രമന്ത്രിയായേക്കും

ഇനി ബി.ജെ.പിയില്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു ; കേന്ദ്രമന്ത്രിയായേക്കും

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് കൈമാറി. കോണ്ഡഗ്രസ് വിട്ട അദ്ദേഹം ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചെത്തുന്ന സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്രമന്ത്രി പദം വരെ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. സിന്ധ്യ ഇപ്പോള്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയാണ്.
സിന്ധ്യക്കു പുറമെ മദ്ധ്യപ്രദേശിലെ 14 വിമത എം.എല്‍.എമാരും രാജിക്കത്ത് അയച്ചിട്ടുണ്ട്. കുറച്ച് സമയം മുമ്പ് സിന്ധ്യ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം,സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്നും ചുമതലകളില്‍ നിന്നും പുറത്താക്കിയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി കെ.സി വേണുഗോപാല്‍ സോണിയാ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തനിക്കു സീറ്റ് നല്‍കണം, അല്ലെങ്കില്‍ മദ്ധ്യപ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനാക്കണമെന്ന് സിന്ധ്യ കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്ന നിബന്ധന. ഇതുരണ്ടുമില്ലെങ്കില്‍ രാജിവെയ്ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അനുനയ ശ്രമവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതൃത്വം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ സിന്ധ്യയ്ക്കുള്ള പങ്ക് ചെറുതല്ലായിരുന്നു. മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടിരുന്നെങ്കിലും, 23 എം.എല്‍.എമാരുടെ മാത്രം പിന്തുണയുള്ളതിനാല്‍ സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി കസേര കമല്‍നാഥിന് കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കമല്‍നാഥ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതോടെ, സിന്ധ്യയുമായി തുറന്നപോരിന് തുടക്കം കുറിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments