26.8 C
Kollam
Friday, October 18, 2024
HomeMost Viewedഉച്ചവരെ സിപിഎം വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി; സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ഏരിയ സെക്രട്ടറി

ഉച്ചവരെ സിപിഎം വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി; സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ഏരിയ സെക്രട്ടറി

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വന്‍ നാടകമാണ് സിപിഎമ്മിനുള്ളില്‍ അരങ്ങേറുന്നത്.

സിപിഎം നേതൃത്വത്തെ അടപടലെ ഞെട്ടിച്ചു മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ.

ചാരുംമൂട്ടിലെ സി.പി.എം. നേതാവായ കെ. സഞ്ജുവാണ് ഉച്ച വെയില്‍ മാറി സായാഹ്ന നിഴല്‍ വീഴുന്നതിന് മുന്നെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായത്. ജില്ലയില്‍ സി.പി.എം.വിട്ട് എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെയാളായി സഞ്ജു ഇതോടെ മാറി.

ചേര്‍ത്തലയിലെ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ചേര്‍ത്തലയിലെ എന്‍ഡിഎ സ്വതന്ത്രനായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.എസ്. ജ്യോതിസ് ഉള്‍പ്പെട്ടിരുന്നു.

സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന സഞ്ജു സി.പി.എമ്മില്‍നിന്ന് രാജിവെച്ചിട്ടാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

ആറുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ചാരുംമൂട് ഏരിയ സെക്രട്ടറിയായും മൂന്നുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തോളമായി സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്നു.

ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാര്‍ട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കള്‍ക്കു പോലും അറിയില്ലായിരുന്നുവെന്നതാണ് സത്യം. പാര്‍ട്ടി ആഫീസില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് മടങ്ങി നേരെ ബിജെപി ആഫീസില്‍ എത്തി സ്ഥാനാര്‍ത്ഥി പട്ടം അണിയുകയായിരുന്നു. ഇതോടെ സിപിഎമ്മില്‍ നിന്നും കൂറുമാറുന്നവരുടെ എണ്ണം രണ്ടായി.

- Advertisment -

Most Popular

- Advertisement -

Recent Comments