പെട്രോൾ, ഡീസൽ വില ഒരു കാരണവശാലും കേരളത്തിൽ കുറയ്ക്കാൻ കഴിയില്ലെന്ന് മറു ന്യായങ്ങൾ നിരത്തി, കേരളീയരെ മന്ത്രി കെ എൻ ബാലഗോപാൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്.
കേന്ദ്ര ഗവൺമെന്റിന്റെ ഇളവിലെ കണക്കുകൾ വ്യാഖ്യാനിച്ച്, ഉപഭോക്തൃ സംസ്ക്കാരമുളള മലയാളികളെ വെറും വിഢികളാക്കിയിരിക്കുകയാണ്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള സംസ്ഥാനത്തിന്റെ ഖജനാവ് അങ്ങേയറ്റം പരുങ്ങലിലാണെന്ന് പറയുന്നു. ശമ്പളം, പെൻഷൻ തുടങ്ങിയവ കൊടുക്കാൻ നന്നേ ബദ്ധപ്പെടുകയാണെന്നും മന്ത്രി പറയുന്നു. ഈ അവസ്ഥ കേരളത്തിന് മാത്രമായി എങ്ങനെയുണ്ടായി? തൊട്ടടുത്ത സംസ്ഥാനങ്ങൾ ഉൾപ്പെടെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ഗവൺമെൻറ് പെട്രോളിനും ഡീസലിനും വില കുറച്ചപ്പോൾ അവിടങ്ങളിലും അവയ്ക്ക് വില കുറയ്ക്കാൻ നിർബന്ധിതമായി.
ഇപ്പോൾ ഒടുവിൽ പഞ്ചാബ് പോലും പെട്രോളിനും ഡീസലിനും വില കുറച്ചിരിക്കുന്നു. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറച്ചത്. 70 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചാബ് പോലും ഈ നടപടിയിലേക്ക് നീങ്ങിയത്.
സംസ്ഥാനത്തെ കടത്തിന് മാർഗ്ഗം കണ്ടെത്തേണ്ടത് ഈ ഒരു വഴിയിലൂടെയല്ല. ഇത് മന്ത്രിയുടെ ഒരു തരം പിടിവാശിയാണ്. കുറയ്ക്കാതിരിക്കാനുണ്ടായ കാരണം അവതരിപ്പിച്ചത് ഒരു മറിമായവും ആടിനെ പട്ടിയാക്കുന്ന വിദ്യയുമാണ്.
ധനമന്ത്രിയുടെ ആപേക്ഷികമായ കണക്കവതരണം ഒരു വീണ്ടുവിചാരമില്ലാതെയാണ്. ശരിയ്ക്കും ഇവിടുത്തെ ജനങ്ങളെ മന്ത്രി വെല്ലുവിളിക്കുകയാണ്.
ഇരുട്ടു കൊണ്ട് സുഷിരമടയ്ക്കാതെ, ജനങ്ങളെ ഇളിഭ്യരാക്കാതെ, ധനാഗമനത്തിനുള്ള മറ്റ് മാർഗ്ഗങ്ങൾ കൂടി കണ്ടെത്തി, സംസ്ഥാനത്തും മാതൃകാപരമായി പെട്രോൾ, ഡീസൽ വില ആനുപാതികമായി കുറയ്ക്കേണ്ടതാണ്.
![](https://samanwayam.com/wp-content/uploads/2021/11/logo.png)