30.1 C
Kollam
Friday, March 29, 2024
HomeNewsCrimeസ്വര്‍ണ്ണപണയ സ്ഥാപന ഉടമയെ ബൈക്കിടിപ്പിച്ച കവര്‍ച്ച; യുവതി കൂടി പിടിയില്‍

സ്വര്‍ണ്ണപണയ സ്ഥാപന ഉടമയെ ബൈക്കിടിപ്പിച്ച കവര്‍ച്ച; യുവതി കൂടി പിടിയില്‍

തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കടയിലെ സ്വര്‍ണ്ണപണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വര്‍ണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാല്‍ ലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസില്‍ ഒരു യുവതി കൂടി പിടിയില്‍. കവര്‍ച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാല്‍ പുത്തന്‍കോട്ട വട്ടവിള വലിയവിള മേലേ വീട്ടില്‍ നവീന്‍ സുരേഷിന്റെ (28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

യുവതിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്ന് രണ്ട് പവന്റെ സ്വര്‍ണ്ണവും നാലരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കേസില്‍ ഒന്നാം പ്രതി നവീന്‍ സുരേഷ് (28) രണ്ടാം പ്രതി കോട്ടുകാല്‍ തുണ്ടുവിള വീട്ടില്‍ വിനീത്(34), കോട്ടുകാല്‍ വട്ടവിള ദര്‍ഭവിള ഗോകുല്‍ നിവാസില്‍ ഗോകുല്‍ എന്ന വിമല്‍കുമാര്‍ (23) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ഒന്നാം പ്രതി നവീന്‍ സുരേഷിനെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നല്‍കിയത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിനീഷ നെടുമങ്ങാട് ഉളളതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ നെടുമങ്ങാടുളള ഒരു ജ്വല്ലറയില്‍ സ്വര്‍ണ്ണം വില്‍ക്കുന്നതിനിടെയാണ് ഇവര്‍ പിടിക്കപ്പെട്ടത്. കുറച്ച് സ്വര്‍ണ്ണം ആദ്യം ഒരു ജ്വല്ലറിയില്‍ വിറ്റ ശേഷം അതേ നിരയിലുളള മറ്റൊരു ജ്വല്ലറിയിലെത്തി വീണ്ടും സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും കവര്‍ച്ച നടത്തിയ സ്വര്‍ണ്ണം വിറ്റ വകയില്‍ ലഭിച്ച നാലര ലക്ഷം രൂപയാണ് യുവതിയുടെ കൈയില്‍ നിന്ന് പിടികൂടിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 27 ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments